Month: സെപ്റ്റംബർ 2024

ആത്മീയ രാജപദവി

അമേരിക്കയിലെ ജെയ് സ്പെയിറ്റ്സ് ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ, അയാൾ സ്വപ്നത്തിൽ കരുതാത്തതായിരുന്നു ലഭിച്ച ഫലം. അയാൾക്കു വലിയ ആശ്ചര്യം നൽകുന്ന ഒരു കാര്യം അതിൽ ഉൾക്കൊണ്ടിരുന്നു - അയാൾ പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിലെ ഒരു രാജകുമാരനായിരുന്നു! താമസിയാതെ അയാൾ വിമാനത്തിൽ കയറി ആ രാജ്യം സന്ദർശിച്ചു. അയാൾ എത്തിച്ചേർന്നപ്പോൾ, നൃത്തം, സംഗീതം, ഘോഷയാത്ര എന്നിവയൊടുകൂടി അയാളെ സ്വാഗതം ചെയ്തുകൊണ്ട് ആഘോഷപൂർണ്ണമായ വരവേല്പ്‌ രാജകുടുംബം അവനു നൽകി. 

ദൈവത്തിന്റെ സുവാർത്ത പ്രഖ്യാപനമായിട്ടാണു യേശു ഭൂമിയിൽ അവതരിച്ചത്. സുവാർത്ത അറിയിക്കാനും അന്ധകാരത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗ്ഗം കാണിച്ചുകൊടുക്കാനുമായി അവൻ തന്റെ സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുത്തേക്കു ചെന്നു. “യഥാർത്ഥ വെളിച്ചം”  (യോഹന്നാൻ 1:9) നിരസിച്ച്, അവനെ മിശിഹായായി അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ടു അനേകർ നിസ്സംഗതയോടെ ആ സന്ദേശം കേട്ടു (വാക്യം 11). എന്നാൽ അവിശ്വാസവും നിസ്സംഗതയും സാർവത്രികമായിരുന്നില്ല. ചില വ്യക്തികൾ താഴ്മയോടെയും സന്തോഷത്തോടെയും ക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ചു. അവർ അവനെ പാപത്തിനായുള്ള ദൈവത്തിന്റെ അന്തിമ യാഗമായി സ്വീകരിച്ചുകൊണ്ട് അവന്റെ നാമത്തിൽ വിശ്വസിച്ചു. ഈ വിശ്വസ്ത ശേഷിപ്പിനെ കാത്ത് ഒരു  അത്ഭുതമുണ്ടായിരുന്നു. “[അവർക്ക്] ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (വാക്യം 12) — ആത്മീയ പുനർജനനത്തിലൂടെ അവന്റെ രാജകീയ മക്കളാകാനുള്ള അധികാരം.

പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും തിരിഞ്ഞ് യേശുവിനെ സ്വീകരിച്ച് അവന്റെ നാമത്തിൽ നാം വിശ്വസിക്കുമ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് രാജകീയമായി ദത്തെടുക്കപ്പെട്ട തന്റെ മക്കളാണു നാമെന്ന് നാം മനസ്സിലാക്കുന്നു. രാജാവിന്റെ മക്കളെന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ നമുക്ക് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു. 

യേശുവിൽ നിലനില്ക്കുക

ഒരു തീപിടിത്തത്തിൽ ബൽസോറ ബാപ്റ്റിസ്റ്റ് പള്ളി നിലംപതിക്കുകയുണ്ടായി. തീ അണച്ചതിന് ശേഷം അഗ്നിശമന പ്രവർത്തകരും സമൂഹത്തിലെ അംഗങ്ങളും ഒത്തുകൂടിയപ്പോൾ, പുകയ്ക്കും ചാരത്തിനുമിടയിൽ കത്തിക്കരിഞ്ഞ ഒരു ക്രൂശ് നാട്ടിയ നിലയിൽ നിൽക്കുന്നത് കണ്ട് അവർ ആശ്ചര്യപ്പെട്ടു. തീ “കെട്ടിടത്തെ ഇല്ലാതാക്കിയെങ്കിലും ക്രൂശിനെ ബാക്കിയാക്കി. ആ കെട്ടിടം വെറുമൊരു കെട്ടിടമായിരുന്നു [എന്ന ഓർമ്മപ്പെടുത്തലാണ് ഇത്]. “സഭയെന്നത് അവിടുത്തെ സഭാഗങ്ങളാണ്” എന്ന് ഒരു അഗ്നിശമന സേനാംഗം അഭിപ്രായപ്പെട്ടു. 

സഭ ഒരു കെട്ടിടമല്ല, മറിച്ച് മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിന്റെ ക്രൂശിനാൽ ഏകീകരിക്കപ്പെട്ട ഒരു സമൂഹമാണ്. താൻ തന്റെ ലോകമെമ്പാടുമുള്ള സഭ പണിയുമെന്നും, ഒന്നും അതിനെ നശിപ്പിക്കില്ല (മത്തായി 16:18) എന്നും ഭൂമിയിൽ ജീവിച്ചിരുന്ന വേളയിൽ യേശു പത്രൊസിനോട് പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികളെ യേശു ഒരു കൂട്ടമായി കൂട്ടിച്ചേർക്കും. അത് കാലകാലങ്ങളോളം തുടരും. തീവ്രമായ കഷ്ടത ഈ സമൂഹം നേരിടേണ്ടിവരുമെങ്കിലും ആത്യന്തികമായി അവർ അതിനെ തരണം ചെയ്യും. ദൈവം അവരുടെ ഉള്ളിൽ വസിച്ച് അവരെ നിലനിർത്തും (എഫെസ്യർ 2:22).

വൈഷമ്യങ്ങളെ തരണം ചെയ്തു പ്രാദേശിക സഭകൾ സ്ഥാപിച്ചിട്ടും അവ സ്തംഭനാവസ്ഥയിലാകുകയും ചിതറിപ്പോകുകയും ചെയ്യുമ്പോൾ, സഭാ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞെരുക്കമനുഭവിക്കുന്ന വിശ്വാസികളെക്കുറിച്ചു ഭാരപ്പെടുമ്പോൾ, ദൈവജനത്തെ സഹിഷ്ണുതയോടെ ജീവിക്കാൻ പ്രാപ്തരാക്കുന്ന യേശു ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് ഓർക്കാം. അവൻ ഇന്ന് നിർമ്മിക്കുന്ന സഭയുടെ ഭാഗമാണ് നാം. അവൻ നമ്മോടൊപ്പവും നമുക്കുവേണ്ടിയും ഉണ്ട്. അവന്റെ ക്രൂശ് നിലനില്ക്കുന്നു.

ഒരു വർഷംകൊണ്ടു ബൈബിൾ വായിക്കുക

1960-ൽ ഓട്ടോ പ്രെമിംഗർ തന്റെ എക്സോഡസ് എന്ന ചിത്രത്തിലൂടെ ഒരു വിവാദം സൃഷ്ടിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം പലസ്തീനിലേക്കു കുടിയേറിയ ജൂത അഭയാർത്ഥികളുടെ സാങ്കൽപ്പിക വിവരണമാണ് ഈ സിനിമ നൽകുന്നത്. അധികം താമസിയാതെ യിസ്രായേൽ രാഷ്ട്രമായി തീരാവുന്ന സ്ഥലത്തുള്ള ഒരേ ശവക്കുഴിയിൽ, കൊലപാതകത്തിന് ഇരയായ ഒരു ജൂത പെൺകുട്ടിയുടെയും അറബ് പുരുഷന്റെയും മൃതദേഹങ്ങൾ അടക്കം ചെയ്യുന്നിടത്താണ് ഈ സിനിമ അവസാനിക്കുന്നത്.

കഥയുടെ സമാപ്തി പ്രെമിംഗർ നമുക്ക് വിട്ടുനൽകുന്നു. നിരാശയുടെ രൂപകമാണോ ഇത്? എന്നെന്നേക്കുമായി കുഴിച്ചുമൂടിയ സ്വപ്നമാണോ? അതോ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും ചരിത്രമുള്ള രണ്ടു ജനതകൾ മരണത്തിലും ജീവിതത്തിലും ഒന്നിച്ചു ചേരുന്ന, പ്രത്യാശയുടെ പ്രതീകമാണോ ഇത്?  

87-ാം സങ്കീർത്തനം എഴുതിയ കോരഹിന്റെ പുത്രന്മാർ ഇപ്പറഞ്ഞ രംഗത്തിന്റെ രണ്ടാമത്തെ വീക്ഷണം തിരഞ്ഞെടുത്തേക്കാം. തങ്ങൾ അപ്പോഴും കാത്തിരിക്കുന്ന ഒരു സമാധാനത്തിനു വേണ്ടി അവർ പ്രതീക്ഷിച്ചു. “ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു” (വാക്യം 3) എന്ന്  യെരൂശലേമിനെക്കുറിച്ച് അവർ എഴുതി. രെഹബ് (മിസ്രയീം), ബാബേൽ, ഫെലിസ്ത്യർ, സോർ, കൂശ് (വാക്യം 4) തുടങ്ങി യെഹൂദ ജനതയ്ക്കെതിരെ പോരാടിയ ചരിത്രം മാത്രമുള്ള എല്ലാ രാഷ്ട്രങ്ങളും ഒരേ സത്യദൈവത്തെ അംഗീകരിക്കാനായി ഒത്തുചേരുന്ന ഒരു ദിവസത്തെക്കുറിച്ച് അവർ പാടി. എല്ലാവരും യെരൂശലേമിലേക്കും ദൈവത്തിലേക്കും ആകർഷിക്കപ്പെടും. 

 

ഈ സങ്കീർത്തനത്തിന്റെ സമാപനത്തിന് ഒരു ആഘോഷ ഭാവമാണുള്ളത്. “എന്റെ ഉറവുകൾ [നീരുറവകൾ] ഒക്കെയും നിന്നിൽ ആകുന്നു” (വാക്യം 7) എന്നു യെരൂശലേം ജനം പാടും. ആരെക്കുറിച്ചാണ് അവർ പാടുന്നത്? എല്ലാ ജീവന്റെയും ഉറവിടമായ ജീവജലമായവനെക്കുറിച്ചാണ് (യോഹന്നാൻ 4:14) അവർ പാടുന്നത്. ശാശ്വതമായ സമാധാനവും ഐക്യവും കൊണ്ടുവരാൻ കഴിയുക യേശുവിന് മാത്രമാണ്.

വിശ്വാസത്താൽ മുമ്പോട്ടു ചുവടുവയ്ക്കുക

അതിഥി പ്രഭാഷകൻ ദൈവത്തിൽ വിശ്വസിക്കുന്നതിന്റെയും “നദിയിലെക്കു ഇറങ്ങുന്നതിന്റെയും” ജ്ഞാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. തന്റെ നാട്ടിലെ പുതിയ നിയമത്തെ അവഗണിച്ചുകൊണ്ടു  ദൈവത്തിൽ വിശ്വസിക്കുകയും  ഒരു പ്രസംഗത്തിൽ വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുകയും ചെയ്ത ഒരു പാസ്റ്ററെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം ആരോപിക്കപ്പെട്ടു ശിക്ഷിക്കപ്പെട്ട അദ്ദേഹം മുപ്പത് ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. എന്നാൽ അദ്ദേഹത്തിന്റെ കേസ് പുനർവിചാരണ ചെയ്യപ്പെട്ടു. വേദപുസ്തകത്തിനു വ്യക്തിപരമായ വ്യാഖ്യാനം നൽകാനും അത് പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനും അദ്ദേഹത്തിനു അവകാശമുണ്ടെന്നു കോടതി വിധിച്ചു.  

നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നു — ഒന്നുകിൽ വെള്ളത്തിലേക്കു ഇറങ്ങുക അല്ലെങ്കിൽ കരയിൽ നിൽക്കുക. മിസ്രയീമിൽനിന്നു രക്ഷപ്പെട്ട ശേഷം, യിസ്രായേൽമക്കൾ മരുഭൂമിയിൽ നാല്പതു വർഷത്തോളം അലഞ്ഞു. ഇപ്പോൾ അവർ യോർദ്ദാൻ നദിയുടെ തീരത്തു നിൽക്കുന്നു. വെള്ളപ്പൊക്ക സാധ്യതയോടെ അപകടകരമായ ജലനിരപ്പിൽ ആയിരുന്നു യോർദ്ദാൻ നദി. എന്നാൽ അവർ ആ ചുവടുവെയ്പ്പു നടത്തിപ്പോൾ വെള്ളം വറ്റാൻ ദൈവം ഇടയാക്കി: “പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്തു മുങ്ങിയപ്പോൾ മേൽ വെള്ളത്തിന്റെ ഒഴുക്കു നിന്നു” (യോശുവ 3:15).

വേദപുസ്തകത്തിലെ സത്യങ്ങൾ വിളിച്ചുപറയുമ്പോഴോ അറിയാത്ത മേഖലയിലേക്ക് കടക്കുമ്പോഴോ, നമ്മുടെ ജീവൻ ഏല്പിച്ചുകൊണ്ടു ദൈവത്തിൽ ആശ്രയിക്കുമ്പോൾ, മുന്നോട്ടു നീങ്ങാനുള്ള ധൈര്യം അവൻ നൽകുന്നു. പാസ്റ്ററുടെ പ്രസംഗം കേൾക്കുന്നതിലൂടെ അദ്ദേഹത്തിന്റെ വിചാരണ വേളയിൽ കോടതി സുവിശേഷം കേട്ടു. യോശുവയിൽ, യിസ്രായേൽമക്കൾ വാഗ്ദത്ത ദേശത്തേക്കു സുരക്ഷിതമായി കടന്നുചെന്നു, ഭാവി തലമുറകളുമായി ദൈവത്തിന്റെ ശക്തിയെക്കുറിച്ചു പങ്കുവെച്ചു (വാക്യം 17; 4:24).

നാം വിശ്വാസത്തോടെ ചുവടുവച്ചാൽ, ബാക്കിയുള്ളവ ദൈവം നോക്കിക്കൊള്ളും. 

ക്രിസ്തുവിൽ സത്യം സംസാരിക്കുക

തനിക്കു ലഭിക്കുന്ന ഗതാഗത ലംഘന പിഴകൾ നുണ പറഞ്ഞു ഒഴിവാക്കുന്നതിൽ സമർത്ഥനായ ഒരു മനുഷ്യനുണ്ടായിരുന്നു. കോടതിയിൽ വിവിധ ന്യായാധിപന്മാർക്കു മുന്നിൽ ഹാജരായപ്പോഴെല്ലാം അവൻ ഒരേ കഥ തന്നെ പറയുമായിരുന്നു: “ഞാൻ എന്റെ സുഹൃത്തുമായി വഴക്കിട്ടതിനെ തുടർന്ന്, എന്റെ അറിവില്ലാതെ അവൾ എന്റെ കാർ എടുത്തുകൊണ്ടുപോയി.” കൂടാതെ, ജോലിക്കിടെ മോശമായി പെരുമാറുന്നതിന് പലതവണ ശകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ന്യായാധിപന്മാരോട് പ്രതിജ്ഞാലംഘനം നടത്തിയതിനും സാങ്കൽപ്പിക പോലീസ് റിപ്പോർട്ടുകൾ നൽകിയതിനും പ്രോസിക്യൂട്ടർമാർ ഒടുവിൽ നാല് കള്ളസാക്ഷ്യം, അഞ്ച് വ്യാജരേഖകൾ എന്നിവ അയാൾക്കെതിരെ ചുമത്തി. ഈ മനുഷ്യനെ സംബന്ധിച്ചിടത്തോളം നുണ പറയുക എന്നത് ആജീവനാന്ത ശീലമായി മാറിയിരുന്നു. 

നേരെമറിച്ച്, യേശുവിൽ വിശ്വസിക്കുന്നവർക്ക് ജീവിതത്തിൽ വേണ്ട ഒരു സുപ്രധാന ശീലമാണ് സത്യം പറയുക എന്നത് എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞിരിക്കുന്നു. ക്രിസ്തുവിന് തങ്ങളുടെ ജീവിതം സമർപ്പിക്കുന്നതിലൂടെ തങ്ങളുടെ പഴയ ജീവിതരീതി ഉപേക്ഷിക്കാൻ സാധിക്കുമെന്ന് അവൻ എഫെസ്യരെ ഓർമ്മിപ്പിച്ചു (എഫെസ്യർ 2:1-5). ഇപ്പോൾ, തങ്ങളുടെ ജീവിതത്തിൽ പ്രത്യേകമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, അവർ ആയിത്തീർന്ന പുതിയ വ്യക്തികളെപ്പോലെ അവർ ജീവിക്കേണ്ടിയിരിക്കുന്നു.  

അവസാനിപ്പിക്കേണ്ട ഒന്നായ “ഭോഷ്കു” ആയിരുന്നു അത്തരത്തിലുള്ള ഒരു പ്രവൃത്തി. പരിശീലിക്കേണ്ട ഒന്നായ “കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ” (4:25) എന്നതായിരുന്നു മറ്റൊരു പ്രവൃത്തി. അത് സഭയുടെ ഐക്യത്തെ സംരക്ഷിച്ചതിനാൽ, എഫെസ്യരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ വാക്കുകളും പ്രവർത്തനങ്ങളും എപ്പോഴും  “ആത്മികവർദ്ധനെക്കായി” ഉള്ളതായിരിക്കണമായിരുന്നു (വാക്യം 29).

പരിശുദ്ധാത്മാവു നമ്മെ സഹായിക്കുന്നതുപോലെ (വാ. 3-4), യേശുവിലുള്ള വിശ്വാസികൾക്കു തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യത്തിനായി പരിശ്രമിക്കാം. അപ്പോൾ സഭ ഏകീകരിക്കപ്പെടുകയും ദൈവം ആദരിക്കപ്പെടുകയും ചെയ്യും.